Sections

യുക്രൈനില്‍ ഹീറോയായി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്; പക്ഷേ നഷ്ടം 99850 കോടി

Tuesday, Mar 01, 2022
Reported By Admin
elon musk

ഒരു ട്വീറ്റ് കൊണ്ട് യുക്രൈനില്‍ ഹീറോയായിരിക്കുകയാണ് മസ്‌ക് എന്ന് പറയാം


യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശം ലോകമെങ്ങുമുള്ള വിപണികളെ പിടിച്ചുലച്ചു. ഇതില്‍ വലിയ നഷ്ടം സംഭവിച്ചത് ലോക കോടീശ്വരന്‍  ഇലോണ്‍ മസ്‌കിനാണ് എന്നാണ് റിപ്പോര്‍ട്ട്. ടെസ്ല, സ്‌പേസ് എക്‌സ് മേധാവിയുടെ ആകെ സ്വത്തിന്റെ മൂല്യം 200 ബില്ല്യന്‍ ഡോളറില്‍ താഴെയെത്തിയെന്ന് ബ്ലൂംബര്‍ഗ് ഇന്‍ഡക്സിന്റെ പുതിയ കണക്ക്. മസ്‌കിന്റെ ഇപ്പോഴത്തെ ആകെ ആസ്തിയുടെ മൂല്യം 198.6 ബില്ല്യന്‍ ഡോളറാണ്. അദ്ദേഹത്തിന്റെ മൂല്യം കഴിഞ്ഞയാഴ്ച ഏകദേശം 99850.42 കോടി രൂപ ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം കഴിഞ്ഞ നാലു മാസത്തിനിടയില്‍ മൊത്തം 71.7 ബില്ല്യന്‍ ഡോളര്‍ ഇടിഞ്ഞുവെന്നും പറയുന്നു.

മസ്‌കിന്റെ ആസ്തി കുതിച്ചുയര്‍ന്നത് 2021ല്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 340 ബില്ല്യന്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ പുതിയ സംഭവ വികാസങ്ങള്‍ അത്രത്തോളം കാര്യമല്ലെന്നാണ് മസ്‌കിനെ നിരീക്ഷിക്കുന്ന വിപണി വിദഗ്ധരുടെ അഭിപ്രായം. കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബേസോസിന്റെ ആസ്തിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയും ഒക്കെ ഇടിഞ്ഞിട്ടുണ്ട്. 

എന്നാല്‍ ബെസോസ്, ഗേറ്റ്‌സ്, എല്‍വിഎംഎച് മേധാവി ബേണഡ് ആര്‍ണോ എന്നിവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി നഷ്ടപ്പെട്ടതിലേറെ മൂല്യം മസ്‌കിനു നഷ്ടപ്പെട്ടു. പുതിയ കണക്കു പ്രകാരവും കോടീശ്വരന്‍മാരുടെ പട്ടികയില്‍ ബെസോസിനേക്കാള്‍ 30 ബില്ല്യന്‍ ഡോളര്‍ മുന്നിലാണ് മസ്‌ക്. 

അതേ സമയം ഒരു ട്വീറ്റ് കൊണ്ട് യുക്രൈനില്‍ ഹീറോയായിരിക്കുകയാണ് മസ്‌ക് എന്ന് പറയാം. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിലെ  ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇതാ യുക്രൈനെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക്  രംഗത്ത്. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് (Starlink Satellite Internet) ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചത്.

യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്താല്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ മേഖലകളില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് മസ്‌ക് എന്നാണ് വിവരം. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇത്  സംബന്ധിച്ച് ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. ഇതിന് മറുപടിയായി പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് മസ്‌ക് അറിയിച്ചത്. ഇതിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.