Sections

കേന്ദ്ര ബജറ്റ് 2024-25 പ്രധാന പരാമർശനങ്ങൾ

Wednesday, Jul 24, 2024
Reported By Admin
Union Budget 2024 Highlights

ആഗോള സമ്പദ്വ്യവസ്ഥ നയപരമായ അനിശ്ചിതത്വങ്ങളുടെ പിടിയിലാണെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച തിളങ്ങുന്ന അപവാദമായി തുടരുന്നു, വരും വർഷങ്ങളിലും അതങ്ങനെ തുടരും. ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സ്ഥിരതയുള്ളതും 4 ശതമാനം ലക്ഷ്യത്തിലേക്ക് നീങ്ങുന്നതുമാണെന്ന് പാർലമെന്റിൽ 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാന പണപ്പെരുപ്പം (ഭക്ഷ്യേതര, ഇന്ധനേതര) നിലവിൽ 3.1 ശതമാനമാണ്, നശിച്ചുപോകുന്ന വസ്തുക്കളുടെ വിതരണം വിപണിയിൽ ആവശ്യത്തിന് എത്തുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ പറഞ്ഞു.

ഇടക്കാല ബജറ്റിൽ പരാമർശിച്ചതുപോലെ, 'ഗരീബ്' (ദരിദ്രർ), 'മഹിളായേം' (സ്ത്രീകൾ), 'യുവ' (യുവജനങ്ങൾ), 'അന്നദാതാ' (കർഷകൻ) എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ഇടക്കാല ബജറ്റിൽ പരാമർശിച്ചതുപോലെ, 'ഗരീബ്' (ദരിദ്രർ), 'മഹിളായേം' (സ്ത്രീകൾ), 'യുവ' (യുവജനങ്ങൾ), 'അന്നദാതാ' (കർഷകൻ) എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റ് മുൻഗണനകൾ

'വികസിത ഭാരതം' എന്ന ലക്ഷ്യത്തോടെ, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് താഴെപ്പറയുന്ന 9 മുൻഗണനകളിൽ സുസ്ഥിരമായ ശ്രമങ്ങളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

  1. കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും
  2. തൊഴിലും വൈദഗ്ധ്യവും
  3. ഏവരെയും ഉൾക്കൊള്ളുന്ന മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും
  4. നിർമ്മാണവും സേവനങ്ങളും
  5. നഗരവികസനം
  6. ഊർജസുരക്ഷ
  7. അടിസ്ഥാനസൗകര്യങ്ങൾ
  8. നൂതനാശയങ്ങളും ഗവേഷണവും വികസനവും
  9. ഒപ്പം, അടുത്തതലമുറ പരിഷ്കാരങ്ങളും

കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കാർഷിക ഗവേഷണ സജ്ജീകരണത്തിന്റെ സമഗ്രമായ അവലോകനം ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 32 വയൽ, ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ പുതിയ 109 ഇനങ്ങൾ കർഷകർക്കു കൃഷിക്കായി നൽകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകർ അംഗീകരണത്തിന്റെയും ബ്രാൻഡിങ്ങിന്റെയും പിന്തുണയോടെ പ്രകൃതിക്കൃഷിയിലേക്ക് കടക്കും. ആവശ്യാനുസരണം 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും. പയർവർഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്, കടുക്, നിലക്കടല, എള്ള്, സോയാബീൻ, സൂര്യകാന്തി തുടങ്ങിയ എണ്ണ വിത്തുകളുടെ ഉത്പാദനവും സംഭരണവും വിപണനവും ഗവണ്മെന്റ് ശക്തിപ്പെടുത്തുകയും 'ആത്മനിർഭരത' കൈവരിക്കുകയും ചെയ്യും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ, കർഷകരുടെയും അവരുടെ ഭൂമിയുടെയും സംരക്ഷണത്തിനായി കാർഷിക മേഖലയിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപിഐ) 3 വർഷത്തിനുള്ളിൽ ഗവണ്മെന്റ് നടപ്പിലാക്കും. ഈ വർഷം കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

തൊഴിലും നൈപുണ്യവും

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി 'തൊഴിൽബന്ധിത ആനുകൂല്യ'ത്തിനായി ഗവണ്മെന്റ് 3 പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇവ ഇപിഎഫ്ഒയിലെ എൻറോൾമെന്റിനെ അടിസ്ഥാനമാക്കിയായിരിക്കും, കൂടാതെ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായവുമായി സഹകരിച്ച് വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതിലൂടെയും ശിശുസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെയും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം ഗവണ്മെന്റ് സുഗമമാക്കും. നൈപുണ്യ വികസനപരിപാടിയെ പരാമർശിച്ച്, സംസ്ഥാന ഗവണ്മെന്റുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യത്തിനായി പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള നാലാമത്തെ പദ്ധതിയായി ധനമന്ത്രി പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി പ്രഖ്യാപിച്ചു. 5 വർഷ കാലയളവിൽ 20 ലക്ഷം യുവാക്കൾ വൈദഗ്ധ്യം നേടുകയും 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ ഹബ്ബിൽ നവീകരിക്കുകയും ഫലത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും. ഓരോ വർഷവും 25,000 വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവണ്മെന്റ് ഫണ്ടിൽ നിന്നുള്ള ഈടോടെ 7.5 ലക്ഷം രൂപ വരെ വായ്പകൾ സുഗമമാക്കുന്നതിന് മാതൃക നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഗവണ്മെന്റ് പദ്ധതികൾക്കും നയങ്ങൾക്കും കീഴിൽ യാതൊരു ആനുകൂല്യത്തിനും അർഹതയില്ലാത്ത യുവാക്കളെ സഹായിക്കുന്നതിന്, ഗാർഹിക സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഈ ആവശ്യത്തിനുള്ള വായ്പ തുകയുടെ 3 ശതമാനം വാർഷിക പലിശയിളവിന് ഓരോ വർഷവും ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഇ-വൗച്ചറുകൾ നേരിട്ട് നൽകും.

ഏവരെയും ഉൾക്കൊള്ളുന്ന മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും

പരിപൂർണതാസമീപനത്തെക്കുറിച്ച് സംസാരിച്ച ധനമന്ത്രി, കരകൗശലത്തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ-വനിതാ സംരംഭകർ, വഴിയോര കച്ചവടക്കാർ, പിഎം വിശ്വകർമ്മ, പിഎം സ്വനിധി, ദേശീയ ഉപജീവന ദൗത്യങ്ങൾ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയവയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുമെന്ന് വ്യക്തമാക്കി.

പൂർവോദയ

ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ സർവ്വതോമുഖ വികസനത്തിനായി ഗവണ്മെന്റ് പൂർവോദയ പദ്ധതി ആവിഷ്കരിക്കും. ഈ മേഖലയെ വികസിത ഭാരതമെന്ന ലക്ഷ്യം നേടുന്നതിനുള്ള യന്ത്രമാക്കി മാറ്റുന്നതിനുള്ള മാനവ വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

പ്രധാനമന്ത്രി ജനജാതീയ ഉന്നത് ഗ്രാമ അഭിയാൻ

ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, 63,000 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഗോത്ര ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങളിലെ 5 കോടി ഗോത്രവർഗക്കാർക്ക് പ്രയോജനം നൽകിക്കൊണ്ട്, ഗവണ്മെന്റ് പ്രധാനമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാൻ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ നൂറിലധികം ശാഖകൾ വടക്കു കിഴക്കൻ മേഖലയിൽ സ്ഥാപിക്കും. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമവികസനത്തിനായി ഈ വർഷം 2.66 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

നിർമ്മാണവും സേവനങ്ങളും

എംഎസ്എംഇകളുടെ പ്രോത്സാഹനത്തിനു പിന്തുണ

ഈ ബജറ്റ് എംഎസ്എംഇകൾക്കും ഉൽപ്പാദനത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നുവെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. പ്രത്യേകം രൂപീകരിച്ച സ്വാശ്രയ ഗ്യാരന്റി ഫണ്ട്, ഓരോ അപേക്ഷകനും 100 കോടി രൂപ വരെ ഗ്യാരണ്ടി പരിരക്ഷ നൽകും, അതേസമയം വായ്പ തുക വലുതായിരിക്കാം. അതുപോലെ, പൊതുമേഖലാ ബാങ്കുകൾ ബാഹ്യ മൂല്യനിർണ്ണയത്തെ ആശ്രയിക്കുന്നതിനുപകരം വായ്പയ്ക്കായി എംഎസ്എംഇ -കളെ വിലയിരുത്തുന്നതിനുള്ള ആന്തരിക ശേഷി വികസിപ്പിക്കും. എംഎസ്എംഇകൾക്ക് അവരുടെ പ്രതിസന്ധി കാലയളവിൽ ബാങ്ക് വായ്പയുടെ തുടർച്ച സുഗമമാക്കുന്നതിനുള്ള പുതിയ സംവിധാനവും അവർ പ്രഖ്യാപിച്ചു.

മുദ്ര വായ്പകൾ

'തരുൺ' വിഭാഗത്തിന് കീഴിൽ മുൻ വായ്പകൾ നേടുകയും വിജയകരമായി തിരിച്ചടക്കുകയും ചെയ്തിട്ടുള്ള സംരംഭകർക്ക് മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തും.

ഭക്ഷ്യവികിരണം, ഗുണനിലവാരം, സുരക്ഷാപരിശോധന എന്നിവയ്ക്കുള്ള എംഎസ്എംഇ യൂണിറ്റുകൾ

എംഎസ്എംഇ മേഖലയിൽ 50 വിവിധോൽപ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകും. എൻഎബിഎൽ അക്രഡിറ്റേഷനോടെ 100 ഭക്ഷ്യ ഗുണനിലവാര- സുരക്ഷാ പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കും. എംഎസ്എംഇകളെയും പരമ്പരാഗത കരകൗശല വിദഗ്ധരെയും അവരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാൻ പ്രാപ്തമാക്കുന്നതിന്, പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) സംവിധാനത്തിൽ ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും.

മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ്

പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയെന്ന നിലയിൽ 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള സമഗ്ര പദ്ധതി ഗവണ്മെന്റ് ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

നഗര വികസനം

നഗര ഭവനനിർമാണം

പ്രധാനമന്ത്രി ആവാസ് യോജന അർബൻ 2.0 പ്രകാരം, 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു കോടി നഗര ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടും.

ജലവിതരണവും ശുചിത്വവും

സംസ്ഥാന ഗവണ്മെന്റുകളുമായും ബഹുമുഖ വികസന ബാങ്കുകളുമായും സഹകരിച്ച്, 100 വൻ നഗരങ്ങൾക്കുള്ള ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണ പദ്ധതികളും സേവനങ്ങളും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കും.

പിഎം സ്വനിധി

വഴിയോരക്കച്ചവടക്കാരുടെ ജീവിതം പരിവർത്തനം ചെയ്യുന്നതിൽ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കി, ഓരോ വർഷവും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ 100 പ്രതിവാര 'ഹാട്ടുകൾ' അല്ലെങ്കിൽ തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഗവണ്മെന്റ് വിഭാവനം ചെയ്യുന്നുവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

ഊർജസുരക്ഷ

ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി, ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന ആരംഭിച്ചതായി ധനമന്ത്രി പറഞ്ഞു. 1.28 കോടിയിലധികം രജിസ്ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ശ്രദ്ധേയമായ ഈ പദ്ധതിക്കു ലഭിച്ചു. വികസിത ഭാരതത്തിന്റെ ഊർജമിശ്രണത്തി്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ആണവോർജം എന്ന് പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും കേന്ദ്രഗവണ്മെന്റ് വർഷങ്ങളായി നടത്തിയ സുപ്രധാന നിക്ഷേപം സമ്പദ്വ്യവസ്ഥയിൽ ശക്തമായ നേട്ടങ്ങൾ ഉണ്ടാക്കിയതായി ധനമന്ത്രി പറഞ്ഞു. മറ്റ് മുൻഗണനകളുടെയും സാമ്പത്തിക ഏകീകരണത്തിന്റെയും അനിവാര്യതകൾക്കൊപ്പം, അടുത്ത 5 വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ സാമ്പത്തിക പിന്തുണ നിലനിർത്താൻ ഗവണ്മെന്റ് ശ്രമിക്കും. ഈ വർഷം മൂലധനച്ചെലവുകൾക്കായി 11,11,111 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് നമ്മുടെ ജിഡിപിയുടെ 3.4 ശതമാനമാണ്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

ജനസംഖ്യാ വർദ്ധന കണക്കിലെടുത്ത് യോഗ്യരായ 25,000 ഗ്രാമീണ ആവാസവ്യവസ്ഥകൾക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യം നൽകുന്നതിന് PMGSY യുടെ നാലാം ഘട്ടം ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ബീഹാറിലെ ജലസേചനത്തിനും വെള്ളപ്പൊക്ക ലഘൂകരണത്തിനുമായി, ത്വരിതപ്പെടുത്തിയ ജലസേചന ആനുകൂല്യ പരിപാടിയിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയും കോസി-മേച്ചി അന്തർ സംസ്ഥാന ലിങ്ക് പോലുള്ള 11,500 കോടി രൂപയുടെ പദ്ധതികൾക്കും ബാരേജുകൾ, നദീ മലിനീകരണ ലഘൂകരണം, ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും പുതിയതുമായ 20 പദ്ധതികൾക്കും ഗവണ്മെന്റ് സാമ്പത്തിക സഹായം നൽകും. അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ കൈകാര്യം ചെയ്യൽ, അനുബന്ധ പദ്ധതികൾ എന്നിവയ്ക്കും ഗവണ്മെന്റ് സഹായം നൽകും.

നവീകരണവും ഗവേഷണവും വികസനവും

അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമായി ഗവണ്മെന്റ് അനുസന്ധാൻ ദേശീയ ഗവേഷണ നിധി പ്രവർത്തനക്ഷമമാക്കുമെന്നും ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബഹിരാകാശ സമ്പദ്വ്യവസ്ഥ

അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്വ്യവസ്ഥ 5 മടങ്ങ് വർദ്ധിപ്പിക്കുന്നതിന് തുടർച്ചയായ ഊന്നൽ നൽകി, 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കും.

അടുത്തതലമുറ പരിഷ്കാരങ്ങൾ

സാമ്പത്തിക നയ ചട്ടക്കൂട്

സാമ്പത്തിക വികസനത്തോടുള്ള സമഗ്രമായ സമീപനം വ്യക്തമാക്കുന്നതിനും തൊഴിലവസരങ്ങൾ സുഗമമാക്കുന്നതിനും ഉയർന്ന വളർച്ച നിലനിർത്തുന്നതിനുമായി അടുത്തതലമുറ പരിഷ്കാരങ്ങളുടെ വ്യാപ്തി നിശ്ചയിക്കുന്നതിനുമായി ഗവണ്മെന്റ് സാമ്പത്തിക നയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

തൊഴിൽ സംബന്ധമായ പരിഷ്കാരങ്ങൾ

തൊഴിലിനും നൈപുണ്യവികസനത്തിനുമുൾപ്പെടെ തൊഴിലാളികൾക്ക് വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗവണ്മെന്റ് സൗകര്യമൊരുക്കും. മറ്റ് പോർട്ടലുകളുമായുള്ള ഇ-ശ്രമം പോർട്ടലിന്റെ സമഗ്രമായ സംയോജനം അത്തരത്തിലുള്ള ഒറ്റത്തവണ പരിഹാരം സുഗമമാക്കും. വ്യാവസായിക- വ്യാപാര ചട്ടങ്ങൾ പാലിക്കൽ എളുപ്പമാക്കുന്നതിന് ശ്രം സുവിധ, സമാധാൻ പോർട്ടലുകൾ നവീകരിക്കും.

കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനുമുള്ള മൂലധന ലഭ്യത വർദ്ധിപ്പിക്കുന്നതിന് കാലാവസ്ഥാ ധനകാര്യത്തിനായി ഗവണ്മെന്റ് ടാക്സോണമി വികസിപ്പിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപവും വിദേശനിക്ഷേപവും

(1) നേരിട്ടുള്ള വിദേശ നിക്ഷേപം സുഗമമാക്കൽ, (2) മുൻഗണന നൽകൽ, (3) വിദേശ നിക്ഷേപങ്ങൾക്കുള്ള കറൻസിയായി ഇന്ത്യൻ രൂപ ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ നിക്ഷേപങ്ങൾക്കുമുള്ള നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും.

എൻപിഎസ് വാത്സല്യ

പ്രായപൂർത്തിയാകാത്തവർക്കായി മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സംഭാവനകൾക്കായുള്ള എൻപിഎസ്-വാത്സല്യ പദ്ധതി ആരംഭിക്കും. പ്രായപൂർത്തിയാകുമ്പോൾ, പദ്ധതി തടസ്സമില്ലാതെ സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റാം.

പുതിയ പെൻഷൻ പദ്ധതി (NPS)

എൻപിഎസ് അവലോകനം ചെയ്യുന്നതിനുള്ള സമിതി അതി്റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സാധാരണ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക വിവേകം നിലനിർത്തി, പ്രസക്തമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനം വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2024-25 ബജറ്റ് എസ്റ്റിമേറ്റ്

2024-25 വർഷത്തിൽ കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവും യഥാക്രമം 32.07 ലക്ഷം കോടി രൂപയും 48.21 ലക്ഷം കോടി രൂപയുമായാണ് കണക്കാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. മൊത്തം നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനവുമാണ്.

2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത- അറ്റ വിപണി വായ്പകൾ യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷം കോടി രൂപയുമായാണ് കണക്കാക്കിയിരിക്കുന്നതെന്ന് അവർ പറഞ്ഞു.

2021 ൽ പ്രഖ്യാപിച്ച ധന ഏകീകരണ പാത സമ്പദ്വ്യവസ്ഥയെ നന്നായി സഹായിച്ചുവെന്നും അടുത്ത വർഷം കമ്മി 4.5 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞു.

ആദായ നികുതിയിളവ്

2024-25 ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന ശമ്പളക്കാരുടെ നികുതിയിളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപ ആയി വർദ്ധിപ്പിച്ചു. അതുപോലെ, പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കണക്കിൽ കാണിക്കാത്ത വരുമാനം 50 ലക്ഷത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ഇപ്പോൾ മൂല്യനിർണ്ണയം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മൂല്യനിർണ്ണയ വർഷാവസാനം മുതൽ 5 വർഷം വരെ വീണ്ടും പരിശോധിക്കാൻ കഴിയൂ. ശമ്പളമുള്ള ജീവനക്കാരന് ആദായനികുതിയിൽ 17,500 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നതിനായി പുതിയ നികുതി വ്യവസ്ഥയുടെ ഘടനയും പരിഷ്കരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.