Sections

എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറുന്ന നടപടികള്‍ അവസാനഘട്ടത്തില്‍

Tuesday, Jan 25, 2022
Reported By Admin

ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും

 

സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും.   നടപടി പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. 

അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയര്‍ലൈനിന്റെ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചു. 

കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായത്. എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക.

ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. 

പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.