Sections

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന; 48 എണ്ണം അടപ്പിച്ചു

Thursday, Jan 05, 2023
Reported By admin
kerala

ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കി


സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തി. 9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ 82,406 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 18,037 സ്ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കി.

ഭക്ഷ്യസുരക്ഷാ സ്ക്വാഡ് 11 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

വൈപ്പിൻ, തൃപ്പൂണിത്തുറ പ്രദേശങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ലൈസൻസില്ലാത്തതും പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തലാക്കി.

തൃപ്പൂണിത്തുറ വൈക്കം റോഡിലെ എസ് ആർ ഫുഡ്സ് ഹോട്ടൽ, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടൽ, മാധവ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് ഭക്ഷ്യസുരക്ഷ സ്ക്വാഡിന്റെ നേതൃത്വത്തിൽ നിർത്തലാക്കിയത്.ജില്ലയിൽ 11 സ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 13 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജോൺ വിജയകുമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ വി. ഷണ്മുഖൻ, ആതിര ദേവി, വിമല മാത്യു, നിമിഷ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.