Sections

ആയുര്‍വേദ ഔഷധ നിര്‍മാണം: സംരംഭകര്‍ക്ക് ഗുണപ്രദമായ പരിഷ്‌കാരങ്ങള്‍ ഉടന്‍

Sunday, Dec 19, 2021
Reported By Admin
ayurveda

ഒരിക്കല്‍ ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ പുതുക്കുകയേ വേണ്ടെന്നതാണു പരിഷ്‌കാരങ്ങളിലൊന്ന്

 

ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായത്തിനു ദേശീയ തലത്തില്‍ത്തന്നെ വ്യവസ്ഥാപിത സംവിധാനം ഉടന്‍ നിലവില്‍വരും. ലൈസന്‍സിങ്, ഉല്‍പാദനം, അസംസ്‌കൃതവസ്തു ഉപഭോഗം എന്നിവയൊക്കെ സംബന്ധിച്ചു പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്‌കാരങ്ങളാണു പതിനായിരത്തോളം യൂണിറ്റുകളുള്ള വ്യവസായത്തിന്റെ വ്യവസ്ഥാപിത സംവിധാനത്തിന് അടിസ്ഥാനമാകുക. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനുള്ള ലൈസന്‍സ് കാലാവധിയുടെ പരിധി അഞ്ചു വര്‍ഷമായാണു നിജപ്പെടുത്തിയിട്ടുള്ളത്. ഒരിക്കല്‍ ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ പുതുക്കുകയേ വേണ്ടെന്നതാണു പരിഷ്‌കാരങ്ങളിലൊന്ന്.

എല്ലാ ഉല്‍പാദനശാലകളുടെയും ഉല്‍പാദിപ്പിക്കുന്ന എല്ലാ ഔഷധങ്ങളുടെയും വിവരങ്ങള്‍ ഇ - ഔഷധി പോര്‍ട്ടലില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കേണ്ടതാണെന്നു നിര്‍ദേശമുണ്ട്. രാജ്യത്ത് എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെല്ലാം കമ്പനികള്‍ ഏതെല്ലാം ഔഷധങ്ങളാണു നിര്‍മിക്കുന്നതെന്നും അറിയാന്‍ ഈ പരിഷ്‌കാരം സഹായകമാകും. നിലവില്‍ ഇത് 50,000 കോടി രൂപയുടെ വ്യവസായമാണെങ്കിലും എത്ര യൂണിറ്റുകളുണ്ടെന്നതിനു പോലും കൃത്യമായ  കണക്കുമില്ല.

3500 കോടിയോളം  രൂപയുടെ വിറ്റുവരവും എഴുന്നൂറോളം യൂണിറ്റുകളുമാണു കേരളത്തിലുള്ളത് എന്നതും ഏകദേശ കണക്കു മാത്രമാണ്. ഓരോ യൂണിറ്റിനും ഏതൊക്കെ അസംസ്‌കൃതവസ്തുക്കള്‍ ആവശ്യമുണ്ടെന്നും എത്രയാണ് ഉപഭോഗമെന്നും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിനെ അറിയിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ആവശ്യവും ലഭ്യതയും അടിസ്ഥാനപ്പെടുത്തി ഔഷധസസ്യ കൃഷി മേഖലയില്‍ സമഗ്രമാറ്റത്തിന് ഈ വിവരശേഖരണം സഹായകമാകും.

പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതിനൊപ്പം സംസ്ഥാനത്ത് ആയുര്‍വേദത്തിനു സ്വതന്ത്ര ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ആരംഭിക്കേണ്ടതുണ്ട്. ഇപ്പോള്‍ ആയുര്‍വേദ ഡപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ അലോപ്പതി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനാണു റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതു പുതിയ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും ആയുര്‍വേദത്തിനു സംസ്ഥാനത്തു സ്വതന്ത്ര ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ആരംഭിക്കണമെന്നത് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമാണെന്നും ജനറല്‍ സെക്രട്ടറിയും സീതാറാം ആയുര്‍വേദ ഫാര്‍മസി മാനേജിങ് ഡയറക്ടറുമായ ഡോ. ഡി. രാമനാഥന്‍ ചൂണ്ടിക്കാട്ടുന്നു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.