Sections

എട്ട് ശതമാനത്തിലധികം പലിശയോടെ ആര്‍ബിഐയുടെ നിക്ഷേപ പദ്ധതികള്‍

Sunday, Jan 16, 2022
Reported By Admin
cash
.

പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഈ സേവിങ്‌സ് ബോണ്ടുകളുടെ പ്രധാന ആകര്‍ഷണം


ഇന്ന് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വളരെ കുറിച്ചിരിക്കുകയാണ്. അതിനാല്‍ നിക്ഷേപത്തില്‍ നിന്ന് ആദായം ലഭിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമായിരിക്കുന്നു.  പ്രത്യേകിച്ച് വരുമാനത്തിനായി നിക്ഷേപ പലിശയെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക്. പോസ്റ്റോഫീസ് പദ്ധതിയും ബാങ്ക് സ്ഥിരനിക്ഷേപവുമല്ലാതെ  ഉയര്‍ന്ന നിക്ഷേപ പലിശ നേടാന്‍ വെറെയുമുണ്ട് വഴികള്‍. ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകളില്‍ നിന്ന് എട്ട് ശതമാനം വരെ പലിശ നേടാം.

ആര്‍ബിഐ സേവിങ്‌സ് ബോണ്ടിനെ കുറിച്ചറിയാം

നിലവില്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ ഉപാധിയാണ് ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകള്‍. സര്‍ക്കാരിന് വേണ്ടിആര്‍ബിഐ ആണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ ബോണ്ടുകളില്‍ നിക്ഷേപം നടത്താം. എസ്ബിഐ വഴിയും അംഗീകൃക ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും ഒക്കെ ഈ ബോണ്ടുകള്‍ വാങ്ങാന്‍ ആകും. 


വ്യക്തികള്‍ക്കും, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും ഒക്കെ ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാം. പ്രവാസികള്‍ക്ക് നിക്ഷേപം സാധ്യമല്ല. ആറ് വര്‍ഷത്തെ നിക്ഷേപ കാലാവധി ഉണ്ടായിരിക്കും. എട്ട് ശതമാനം വരെ വാര്‍ഷിക പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ആറ് മാസം കൂടുമ്പോള്‍ പലിശ ലഭിക്കും. ആര്‍ബിഐ സേവിംഗ് ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പണത്തിന് പരിധിയില്ല.

നിബന്ധനകള്‍

2003 മുതലാണ് എട്ട് ശതമാനം പലിശയില്‍ സേവിങ്‌സ് ബോണ്ടുകള്‍ ആര്‍ബിഐ അവതരിപ്പിച്ചത്. ബോണ്ടുകളില്‍ നിക്ഷേപം നടത്തേണ്ട ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പിന്നീട് ഇതിന്റെ ഗുണിതങ്ങളായി തുക നിക്ഷേപിക്കാം. ഡീമാറ്റ്, അല്ലെങ്കില്‍ ഇലക്ട്രോണിക് രൂപത്തില്‍ ആയിരിക്കും ഈ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. ബോണ്ട് ലഡ്ജറുകളിലാണ് ഇവ സൂക്ഷിക്കുക. നിക്ഷേപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആറു മാസം കൂടുമ്പോള്‍ സേവിങ്‌സ് ബോണ്ടുകളില്‍ നിന്നുള്ള പലിശ പുതുക്കി നിശ്ചയിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഈ സേവിങ്‌സ് ബോണ്ടുകളുടെ പ്രധാന ആകര്‍ഷണം. ബാങ്കുകളിലൂടെ തന്നെ നിക്ഷേപം നടത്താം.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെന്‍ഷന്‍ നേടാം

മറ്റ് പ്രത്യേകതകള്‍ അറിയാം

നിക്ഷേപം കാലാവധി എത്തും മുമ്പ് തന്നെ പിന്‍വലിക്കാനുമാകും. സര്‍ക്കാര്‍ ബോണ്ടുകള്‍ ആയതിനാല്‍ മറ്റ് ബോണ്ടുകളുടെയത്ര നഷ്ട സാധ്യതയുമില്ല. ബോണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആകില്ല. അതുപോലെ ബോണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനം നികുതി വിധേയമാണ്. ഈ ബോണ്ടുകള്‍ ട്രേഡ് ചെയ്യാനോ, ലോണിനുള്ള ഈടായോ ഉപയോഗിക്കാന്‍ ആകില്ല. അതേസമയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് സമാനമായി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന സ്വകാര്യ ഡൈനാമിക് ബോണ്ട് ഫണ്ടുകളുമുണ്ട്. സേവിങ്‌സ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ഈ ഫണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച റിട്ടേണ്‍ നല്‍കാറുണ്ട്.

ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലും ഇത്തരം ബോണ്ടുകള്‍ക്ക് കീഴില്‍ നിക്ഷേപം നടത്താം. എന്നാല്‍ നഷ്ട സാധ്യതയുണ്ടായിരിക്കും. താരതമ്യേന സുരക്ഷിതം ആര്‍ബിഐ സേവിങ്‌സ് ബോണ്ട് തന്നെയാണ്.

ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ മാത്രമല്ല, പലിശ നിരക്ക് ഉയര്‍ന്ന പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികള്‍, കോര്‍പ്പറേറ്റ് എഫ്ഡികള്‍, ആര്‍ബിഐയുടെ സേവിങ്‌സ് ബോണ്ട് നിക്ഷേപ പദ്ധതികള്‍ എന്നിങ്ങനെ വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ താരതമ്യം ചെയ്ത് ബുദ്ധിപൂര്‍വം പണം നിക്ഷേപിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.