Sections

രത്തന്‍ ടാറ്റയും ശന്തനുനായിഡുവും ഗുഡ് ഫെലോസായതിന്റെ പിന്നില്‍?

Wednesday, Feb 16, 2022
Reported By Admin
tata

രത്തന്‍ ടാറ്റയും ശന്തനു നായിഡുവും ഉണ്ടായ കംപാനിയന്‍ഷിപ്പ് പോലെയാണ് ഈ കമ്പനിയും പ്രവര്‍ത്തിക്കുക


നിലവില്‍ പലവിധത്തിലുളള ടെക്‌നോളജി, സര്‍വീസ് സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്. എന്നാല്‍ രത്തന്‍ ടാറ്റ അടുത്തിടെ പിന്തുണ പ്രഖ്യാപിച്ച ഗുഡ് ഫെലോസ്, എന്ന സ്റ്റാര്‍ട്ടപ്പ് ഈ ശ്രേണിയില്‍ കുറച്ച് വ്യത്യസ്തത പുലര്‍ത്തുന്നതാണ്. ഗുഡ്‌ഫെലോസ് ഒരു കംപാനിയന്‍ഷിപ്പ് കമ്പനിയാണ്. രത്തന്‍ ടാറ്റയും ശന്തനു നായിഡുവും ഉണ്ടായ കംപാനിയന്‍ഷിപ്പ് പോലെയാണ് ഈ കമ്പനിയും പ്രവര്‍ത്തിക്കുക.

തലമുറകള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് കുട പിടിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പാണെന്നതാണ് ഗുഡ്‌ഫെലോസിന്റെ പ്രത്യേകത. ഏകാന്തത എന്നത് ഏതൊരു പ്രായത്തിലും ഗ്രസിക്കാവുന്നതാണെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം പ്രായമായവര്‍ നേരിടുന്ന ഏകാന്തതയും മാനസിക പ്രശ്‌നങ്ങളും പ്രത്യേകം വിലയിരുത്തപ്പെടേണ്ടതാണ്. ഈ ഏകാന്തതയിലേക്കാണ് ഗുഡ് ഫെലോസ് കടന്നു വരുന്നത്.

പ്രായമായവരോടുള്ള വാത്സല്യത്തില്‍ പിറന്ന സ്റ്റാര്‍ട്ടപ്പ്

രത്തന്‍ ടാറ്റയുമായുള്ള ഇന്റര്‍ജനറേഷന്‍ സൗഹൃദത്തിന്റെയും പ്രായമായവരോടുള്ള തന്റെ വാത്സല്യത്തിന്റെയും പ്രതീകമായാണ് ഈ സംരംഭക യാത്ര ആരംഭിക്കാന്‍ ഇടയായതെന്ന് രത്തന്‍ ടാറ്റയുടെ ബിസിനസ് അസിസ്റ്റന്റും ഗുഡ്‌ഫെലോസിന്റെ ഫൗണ്ടറുമായ ശന്തനു നായിഡു പറയുന്നു.

ഗുഡ് ഫെലോസ് വാഗ്ദാനം ചെയ്യുന്ന ഇന്റര്‍ജനറേഷന്‍ സൗഹൃദങ്ങള്‍, ഒറ്റയ്ക്ക് ജീവിക്കുന്ന പ്രായമായവരെ സഹായിക്കുന്നതിനുള്ള അര്‍ത്ഥവത്തായതും ആധികാരികവുമായ മാര്‍ഗമാണ്. സഹാനുഭൂതി അളക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നിരവധി സൈക്കോമെട്രിക് ടെസ്റ്റുകളിലൂടെയാണ് ഓരോ ഗുഡ്ഫെല്ലോസും കടന്നു പോകുന്നത്. 

30 വയസ്സ് വരെ പ്രായമുള്ള, വിദ്യാസമ്പന്നരായ ബിരുദധാരികളെയാണ് വയോധികരുടെ ഏകാന്തത കുറയ്ക്കുന്നതിന് കൂട്ടുകാരായി നിയമിക്കുന്നത്. അടിസ്ഥാനപരമായി ഈ കൊച്ചുമക്കളുടെ ഒരേയൊരു ലക്ഷ്യം നിയോഗിച്ചിരിക്കുന്ന മുത്തശ്ശന്മാരുടെ/മുത്തശ്ശിമാരുടെ ജീവിതത്തില്‍ നിന്നുള്ള ഏകാന്തത ഇല്ലാതാക്കുകയെന്നതാണ്. വീടിന് ചുറ്റുമുള്ള അല്ലെങ്കില്‍ പുറത്തുള്ള ജോലികളിലൂടെ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പത്തില്‍ ജീവിക്കാന്‍ അവരെ സഹായിക്കുന്നു. ഗുഡ്ഫെലോ അവരാവശ്യപ്പെടുന്ന എന്തും ചെയ്യും. ഒപ്പം നടക്കുക, സിനിമ കാണുക, പലചരക്ക് വാങ്ങാന്‍ സഹായിക്കുക, ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുക, പുതിയ ടെക്‌നോളജികളുമായി പൊരുത്തപ്പെടുന്നതിന് പഠിപ്പിക്കുക, പേപ്പര്‍വര്‍ക്കുകളിലും ഇമെയിലുകളിലും സഹായിക്കുക, തുടങ്ങി അവരുമായി പരമാവധി സമയം ചെലവഴിക്കുക. 

ഒരു കുടുംബാംഗത്തിന്റെ വാത്സല്യത്തോടെയും ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും കാണാവുന്ന ഒരാളാണ് ഗുഡ്ഫെലോ. നിലവില്‍ മുബൈയിലാണ് സ്റ്റാര്‍ട്ടപ്പിന്റെ പൈലറ്റ് പ്രോഗ്രാം നടപ്പാക്കുന്നത്. പൈലറ്റ് പ്രോഗ്രാം അവസാനിച്ചു കഴിഞ്ഞാല്‍ അടുത്ത ജനുവരി മുതല്‍ ഗുഡ് ഫെലോസ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ മോഡലില്‍ ഗുഡ് ഫെലോസ് പ്രവര്‍ത്തിക്കും.

സൗജന്യമായി പൈലറ്റ് പ്രോഗ്രാം പരീക്ഷിക്കാം

2011 ലെ സെന്‍സസ് അനുസരിച്ച്, ഇന്ത്യയില്‍ ഏകദേശം 15 ദശലക്ഷം പ്രായമായവര്‍ തനിച്ച് ജീവിക്കുന്നു. വിവിധ എന്‍ജിഒകളുടെ കണക്കനുസരിച്ച്, ഇന്ത്യയില്‍ തനിച്ച് ജീവിക്കുന്നത് ഏകദേശം 25 ദശലക്ഷം വയോജനങ്ങളാണ്. തനിച്ച് ജീവിക്കുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വഴികള്‍ സ്വയം കണ്ടെത്തിയേക്കാമെങ്കിലും, empty nest syndrome അവരെ ഏകാന്തത, ഒറ്റപ്പെടല്‍ തുടങ്ങിയ സാമൂഹ്യാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഗുരുതരമായ ശാരീരിക മാനസിക പ്രത്യാഘാതങ്ങളുണ്ട്.

ധാരാളം മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവര്‍, കോവിഡിന്റെ തുടക്കം മുതല്‍ വിഷാദം, ഉത്കണ്ഠ, ഒഴിവാക്കപ്പെടല്‍ എന്നിവയോട് പോരാടുകയാണെന്നു വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകാന്തത മരുന്നുകള്‍ കൊണ്ടല്ല, മനുഷ്യത്വം കൊണ്ട് മാത്രം മാറ്റാന്‍ കഴിയുന്ന അവസ്ഥയാണ്. അതുകൊണ്ട് ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ സൗജന്യമായി പൈലറ്റ് പ്രോഗ്രാം പരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഒരാളെ അറിയാമെങ്കില്‍, www.theGoodFellows.in ല്‍ ബന്ധപ്പെടുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.