- Trending Now:
ചെറുകിട സംരംഭകർക്ക് മുന്നിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾതുറന്നിട്ട് ഏകദിന ടെക്നോളജി ക്ലിനിക്ക്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളിലാണ് 'റാമ്പ്' (റൈസിങ് ആൻഡ് ആക്സലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ്) പദ്ധതിയുടെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചത്.
കിഴങ്ങ് വിളകൾ, ചക്ക, മറ്റ് കാർഷികവിളകൾ എന്നിവയിൽനിന്ന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മൂല്യവർധിതഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ചർച്ചയായത്. സംരംഭകരുടെ പ്രവർത്തനരീതികൾ മെച്ചപ്പെടുത്തലും ലക്ഷ്യമിടുന്നു. ഉദ്യം രജിസ്ട്രേഷനുള്ള ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭകരാണ് ക്ലിനിക്കിൽ പങ്കാളികളായത്.
ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനം നിക്ഷേപകരെയും സംരംഭകരെയും കാത്തിരിക്കുകയാണെന്നും 2023-2024 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഉണ്ടായത് ജില്ലയിലാണെന്നും കലക്ടർ പറഞ്ഞു.
ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
വ്യവസായകേന്ദ്രം മാനേജർമാരായ ബിനു ബാലകൃഷ്ണൻ, ഐ. ജാസിം, എസ്. കിരൺ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എം. ജവഹർ, ഉപജില്ലാ വ്യവസായ ഓഫീസർ വി. ജയസാഗരൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. എം.എസ് സജീവ്, എ.എച്ച്. ഷംസിയ, ജി.ആർ ഷാജി എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.