Sections

മിൽമ എറണാകുളം മേഖലാ യൂണിയൻ ഓണനാളുകളിൽ പാലും, പാലുൽപ്പന്നങ്ങളും സുലഭമായി ലഭ്യമാക്കും

Wednesday, Sep 04, 2024
Reported By Admin
Milma Onam 2024 preparations for milk, curd, Ghee sales in Ernakulam region.

കൊച്ചി: അത്തം മുതൽ തിരുവോണ ദിവസം വരെയുള്ള പത്ത് ദിവസം മിൽമ എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന എറണാകുളം , ഇടുക്കി , കോട്ടയം , തൃശ്ശൂർജില്ലകളിലായി 56 ലക്ഷംലിറ്റർ പാൽ എട്ട് ലക്ഷം പാക്കറ്റ് തൈര്, 80000 കിലോ നെയ്യ് എന്നിവയുടെ വിൽപ്പന പ്രതീക്ഷിക്കുവെന്ന് ചെയർമാൻ എം ടി ജയൻ അറിയിച്ചു.

ഷുഗർ ഫ്രീ ഐസ്ക്രീമും, ഷുഗർ ഫ്രീ പേഡയും ഉൾപ്പെടെ 75 ഇനം ഐസ്ക്രീമുകളും, അഞ്ചിനം പേഡയും വിവിധയിനം പനീറും , പാലടയും ഉൾപ്പെടയുള്ള 120 ഓളം ഉൽപ്പന്നങ്ങൾ വിപണിയിൽ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂർ എന്നിവിടങ്ങളിലെ ഡയറികളിൽ നിന്ന് പാലും , തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറി കേന്ദ്രീകരിച്ച് പാൽ ഉൽപ്പന്നങ്ങളും കൃത്യമായി ഉപഭോക്താൾക്ക് എത്തിക്കുന്നതിന് തയ്യാറെടുപ്പുകൾ എടുത്തു. പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ വിൽപന ഉണ്ടായാൽ അതും കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളുംമേഖലാ യൂണിയൻ ഒരുക്കിയിട്ടുണ്ട്. വിൽപ്പനക്കാർക്ക് പ്രോത്സാഹനമായി തൈരിനും , പാലിനും പ്രത്യേകഓണക്കാല ഇൻസെൻറീവും നൽകുന്നുണ്ട്.

ഓണനാളിൽ നാല് ജില്ലകളിലായി പ്രവർത്തിക്കുന്ന 934 ക്ഷീരസംഘങ്ങളുടെ പ്രാദേശികവിൽപ്പനയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മൂലംമേഖലാ യൂണിയൻറെ നിലവിലെ പാൽ സംഭരണത്തിൽ കുറവ് പരിഹരിക്കാനുള്ള നടപടികളുമെടുത്തു. എങ്കിലും സംസ്ഥാന ക്ഷീര ഫെഡറേഷൻറെ സഹായത്തോടു കൂടി മറ്റ് സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ ഫെഡറേഷനുകളിൽ നിന്നും പാൽ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. യഥേഷ്ടം പാലും പാലുൽപ്പന്നങ്ങളും ഉത്തരവാദിത്വത്തോടു കൂടി ഓണനാളുകളിൽ ഉപഭോക്താകൾക്ക് എത്തിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

മിൽമ ഷോപ്പികളും, ഏജൻറുമാരും കൂടാതെ ഈ തവണ ഓണത്തിന് ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമിട്ടു കൊണ്ട് പാലും, മറ്റ് ഉൽപ്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങൾ വഴി വിൽപ്പന നടത്തുന്നതിനുമുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മിൽമ റീഫ്രഷ് വെജ് റെസ്റ്റോറൻറുകളിലും മേഖലാ യൂണിയൻ നേരിട്ട് നടത്തുന്ന ഷോപ്പുകളിലും ഓണത്തോടനുബന്ധിച്ച് പായസം തയ്യാറാക്കി വിൽപ്പന നടത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.