Sections

കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു വര്‍ഷം നാട്ടിലേക്കയക്കുന്നത് വന്‍തുക

Sunday, Sep 25, 2022
Reported By admin
labourers

നിലവില്‍ കേരളത്തില്‍ 31.4 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്

 
കേരളത്തില്‍ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു വര്‍ഷം നാട്ടിലേക്കയയ്ക്കുന്നത് 750 കോടിയോളം രൂപ. കേരളത്തില്‍ നിന്ന് നേടുന്ന പണമാണിത്. കേരളത്തില്‍ ഏകദേശം 31 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കേരളസംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. ഇത് കേരളത്തിലെ ആകെ വര്‍ക്ക് ഫോഴ്‌സിന്റെ 26% വരും.

സംസ്ഥാനത്ത് എവിടെ നോക്കിയാലും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ കാണാം. ഇവരില്‍ കൂടുതലും ദിവസക്കൂലിക്കാണ് തൊഴിലെടുക്കുന്നത്. പറമ്പിലെ ജോലികള്‍, കെട്ടിട നിര്‍മാണം, പാചകം, മുടിവെട്ട് തുടങ്ങി മാളുകളിലെ വലിയ സ്റ്റോറുകളില്‍ വരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കാണാം. ഇവരില്‍ പലരും സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇവരില്‍ പലരും തൊഴില്‍ പഠിച്ചെടുക്കുന്നതാണ്. കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും, ഉയര്‍ന്ന വേതനവും ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തെ ഒരു 'ഗള്‍ഫ്' ആയി കാണുന്നതിനു കാരണമായി.

കേരളത്തില്‍ നഗരവല്‍ക്കരണത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വലിയ പങ്കാണുള്ളത്. ഇവര്‍ക്ക് മികച്ച ജീവിത സൗകര്യങ്ങളും,സോഷ്യല്‍ സെക്യൂരിറ്റിയും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. വേതനത്തില്‍ വലിയ വിവേചനം നേരിടുന്നു.ഒരു ഇതര സംസ്ഥാന തൊഴിലാളി ഒരു മാസം കേരളത്തില്‍ നിന്നു നേടുന്നത് ശരാശരി 16,000 രൂപയാണ്. സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് ഇതെന്നതിനാല്‍ ഇവരെല്ലാം ഹാപ്പിയാണ്. 

കേരളത്തിലുള്ള തൊഴിലാളികള്‍ക്ക് നല്‍കേണ്ടതിനേക്കാള്‍ വളരെ കുറഞ്ഞ തുക ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയാല്‍ മതിയെന്നതിനാല്‍ സംസ്ഥാനത്തെ തൊഴിലുടമകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. അധികം അവധി ആവശ്യപ്പെടാതെ ജോലി ചെയ്യുമെന്നതും, പണിമുടക്ക് പോലുള്ള കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നതും തൊഴില്‍ നല്‍കുന്നവര്‍ക്ക് ഇവരോടുള്ള താല്പര്യം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ കേരളത്തില്‍ 31.4 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. കേരള സര്‍ക്കാരിന്റെ ആവാസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്തത് കേവലം 13% തൊഴിലാളികള്‍ മാത്രമാണ്. 2025 ആകുമ്പോഴേക്കും കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 45 ലക്ഷമായും, 2030 ല്‍ 55 ലക്ഷം ആകുമെന്നും കണക്കാക്കപ്പെടുന്നു. കോവിഡ് കാലത്ത് വലിയ ഒരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കേരളത്തിലെ ഉയര്‍ന്ന വേതനം അവരെ തിരിച്ചു കൊണ്ടു വരുമെന്നാണ് കരുതുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.