Sections

മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് മൂന്നുമാസംകൊണ്ട് അനുവദിച്ചത് 142.47 കോടി രൂപ

Tuesday, Oct 11, 2022
Reported By MANU KILIMANOOR

സ്വകാര്യ, സഹകരണ മേഖലയില്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് മുന്നില്‍

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിവഴി മൂന്നുമാസംകൊണ്ട് അനുവദിച്ചത് 142.47 കോടി രൂപ. ജൂലൈ ഒന്നിനു തുടങ്ങിയ പദ്ധതിയില്‍ വ്യാഴാഴ്ചവരെ 47,106 പേര്‍ക്ക് സഹായം നല്‍കി. 53,798 ബില്‍ സമര്‍പ്പിച്ചു, 1395 എണ്ണം മാറ്റിവച്ചു. 9.28 കോടിയുടെ 5297 ബില്ലുകള്‍ പരിശോധിക്കുകയാണ്. ജീവനക്കാരും ആശ്രിതരും പെന്‍ഷന്‍കാരും പങ്കാളിയും ഇവരുടെ മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളുമാണ് പദ്ധതിയില്‍ അംഗങ്ങള്‍.

ഏഴുതരം മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് 465 പേര്‍ക്ക് 10.16 കോടി നല്‍കി. മുട്ടുമാറ്റിവയ്ക്കലിന് 405, ഇടുപ്പെല്ല് മാറ്റലിന് 29, കരള്‍ മാറ്റിവയ്ക്കലിന് 14, വൃക്ക മാറ്റിവയ്ക്കലിന് എട്ട് എന്നിങ്ങനെ സഹായം ലഭിച്ചു. മംഗളൂരുവില്‍ ചികിത്സ തേടിയ 111 പേര്‍ക്ക് 74.86 ലക്ഷം രൂപയും ചെന്നൈയില്‍ ഒരാള്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കി.

സ്വകാര്യ, സഹകരണ മേഖലയില്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് മുന്നില്‍. 1805 പേരുടെ ചികിത്സയ്ക്ക് 6.03 കോടി അനുവദിച്ചു. കൊല്ലം എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1750 പേര്‍ക്കും (6.5 കോടി), കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റല്‍ 1376 പേര്‍ക്കും (3.14 കോടി), എം വി ആര്‍ കാന്‍സര്‍ സെന്റര്‍ 1207 പേര്‍ക്കും (3.77 കോടി), കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി 1115 പേര്‍ക്കും (4.15 കോടി) ചികിത്സ നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ (അനുവദിച്ച തുക ബ്രായ്ക്കറ്റില്‍): ആര്‍സിസി 634 (1.53 കോടി),മെഡിക്കല്‍ കോളേജുകളില്‍ കോട്ടയം 537 (1.53 കോടി), തിരുവനന്തപുരം 373 (1.71 കോടി), പരിയാരം(കണ്ണൂര്‍) 337 (63.22 ലക്ഷം), കോഴിക്കോട് 319 (83.74 ലക്ഷം)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.