- Trending Now:
ഏതു നിമിഷവും പുതിയ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാം എന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്
കേരളത്തില്‍ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാനാണ് പുതിയ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക.
പുതിയ തീരുമാനങ്ങള്‍ ഇവയൊക്കെ
രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.
വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാര്‍ഗരേഖ പുറത്തിറക്കും എന്നാണ് വിവരം.
കൊവിഡ് വ്യാപനം രൂക്ഷമായാല്‍ അതാത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാം.
സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്.
വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്ന് തന്നെയാണ് ധാരണ.
സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഒന്നാം ടേം പരീക്ഷ പൂര്‍ത്തിയായി. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ രണ്ടാം ടേം ഉപേക്ഷിച്ച് ആദ്യം ടേം പരീക്ഷ മാത്രം നോക്കി വിലയിരുത്താനും സിബിഎസ്ഇക്ക് സാധിക്കും.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സീനേഷന്‍ ഡ്രൈവിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. ഇതുവരെ വാക്‌സീന്‍ എടുത്തവരുടെ കണക്ക് എടുത്ത ശേഷം വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് അതിവേഗം വാക്‌സീന്‍ നല്‍കാനാണ് നീക്കം.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനസമിതിയിലെ വിദഗ്ധരും അനുകൂലിച്ചതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഏതു നിമിഷവും പുതിയ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാം എന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് സാമ്പത്തിക മേഖലയെയാണ്. അതിനാല്‍ കേരളത്തിലെ സാമ്പത്തിക നിലയെ സംബന്ധിച്ച് എല്ലാ മേഖലയിലുള്ളവരും ആശങ്കാകുലരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.