- Trending Now:
കൂൺ കർഷകർക്ക് ഉത്പന്നവിപണനത്തിന് സാധ്യമായ സഹായങ്ങളെല്ലാം സർക്കാർ ഒരുക്കുമെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ആറു പഞ്ചായത്തുകൾ ഉൾപ്പെടുത്തി ആരംഭിച്ച കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂൺ കൃഷി മികച്ച വരുമാന മാർഗമാണെന്ന് സംസ്ഥാനത്ത് കൃൺകൃഷി നടത്തി വിജയിച്ചവരിൽ ചിലരുടെ പേരെടുത്ത് പറഞ്ഞ് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു വിഷവുമില്ലാത്ത സൂപ്പർ ഫുഡ് ആണ് കൂൺ. കൂൺ കോഫി, പായസം, അച്ചാർ, കട്ലെറ്റ് തുടങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ബിരിയാണി വരെ കൂൺ ഉപയോഗിച്ച് ഉണ്ടാക്കുന്നു. കൂൺഗ്രാമത്തിന്റെ ഭാഗമായി ഉൽപന്ന നിർമാണത്തിന് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി കൂൺഗ്രാമം പദ്ധതിയിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങൾ 'കടന്തേരി' എന്ന ബ്രാൻഡ് പേരിലാകും അറിയപ്പെടുക. ഇതിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലയിലെ പാടശേഖരങ്ങളിലെ നെല്ല് എടുക്കാൻ മില്ലുടമകൾ തയാറാകാത്തതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊയ്ത്തുയന്ത്രങ്ങളുടെ കാര്യക്ഷമതയും പരിശോധിക്കും. ഇതു സംബന്ധിച്ചു കർഷകർ നൽകിയ നിവേദനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രഡിസന്റ് ടി.കെ. വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ സ്കറിയ വർക്കി, ശ്രുതി ദാസ്, സെലിനാമ്മ ജോർജ്, മുൻ പ്രസിഡന്റ് പി.വി. സുനിൽ, അംഗങ്ങളായ അമൽ ഭാസ്കരൻ, കൈലാസ്നാഥ്, സുബിൻ മാത്യു, നളിനി രാധാകൃഷ്ണൻ, നയന ബിജു, ജി, രാജപ്പൻ നായർ, തങ്കമ്മ വർഗ്ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ. സ്വപ്ന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയിംസ് പുല്ലാപ്പള്ളി, ത്രിഗുണ സെൻ, അശ്വന്ത് മാമലസ്ശേരി,മാഞ്ഞൂർ മോഹൻകുമാർ, സന്തോഷ് കുഴിവേലി,സി.എം. ജോസഫ്,ടോമി മ്യാലിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.