Sections

കാർക്കിനോസ് ഹെൽത്ത്കെയർ അന്നൂർ ഡെൻറൽ കോളേജുമായി സഹകരിച്ച് പുകയില നിർത്തൽ ക്ലിനിക് ആരംഭിച്ചു

Wednesday, Jun 07, 2023
Reported By Admin
Anti Tobacco

കാൻസർ നേരത്തെ കണ്ടെത്തുന്നതിനും സമഗ്രമായ പുകയില നിർത്തൽ സംരംഭങ്ങൾക്കും വേണ്ടിയുള്ള നൂതന സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ ഓറൽ കാൻസറും പുകയിലയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ പങ്കാളിത്തം ലക്ഷ്യമിടുന്നു


കൊച്ചി: സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ഓങ്കോളജി സേവനങ്ങൾ ലഭ്യമാക്കുന്ന കാർക്കിനോസ് ഹെൽത്ത്കെയർ മൂവാറ്റുപുഴ അന്നൂർ ഡെൻറൽ കോളേജുമായി സഹകരിച്ച് പ്രത്യേക പുകയില നിർത്തൽ ക്ലിനിക്ക് സ്ഥാപിച്ചു. പുകയിലയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിനാലും അത് യുവതലമുറയ്ക്കിടയിൽ കാൻസർ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാലുമാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിക്കുന്നത്.

കാർക്കിനോസ് ഹെൽത്ത്കെയർ സഹസ്ഥാപകനും കേരള ഓപ്പറേഷൻസ് മെഡിക്കൽ ഡയറക്ടറും സിഇഒയുമായ ഡോ. മോനി കുര്യാക്കോസ്, കാർക്കിനോസ് ഹെൽത്ത്കെയർ പോപ്പുലേഷൻ റിസർച്ച് ഡയറക്ടർ പ്രൊഫ. റീത്ത ഐസക് എന്നിവർ ചേർന്ന് പുകയില നിർത്തൽ ക്ലിനിക്കിൻറെ ഉദ്ഘാടനം നിർവഹിച്ചു.

പുകയില ഉപയോഗം വായിലെ കാൻസറിനുള്ള ഒരു പ്രധാന കാരണമാണെന്നും ഇത് വായയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണെന്നും ഡോ മോനി കുര്യാക്കോസ് പറഞ്ഞു. പുകയില നിർത്തൽ പരിപാടികൾക്ക് മുൻഗണന നൽകുന്നതിലൂടെ, നമുക്ക് നേരത്തെ തന്നെ ഇടപെടാനും വായിലെ കാൻസർ തടയാനും ചികിത്സ വിജയിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും കഴിയും. ഹെൽത്ത്കെയർ പ്രൊഫഷണലുകളും സേവന ദാതാക്കളും എന്ന നിലയിൽ ദന്തസംരക്ഷണത്തിൻറെ അവിഭാജ്യ ഘടകമായ പുകയില നിർത്തലിന് മുൻഗണന നൽകേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വിനാശകരമായ ആഘാതത്തിൽ നിന്ന് മുക്തമായ ഒരു ഭാവിക്കായാണ് പ്രയത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുകയില ആസക്തിക്ക് സമഗ്രമായ പരിഹാരം നൽകുകയെന്ന ലക്ഷ്യത്തോടെ, ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ പുകയില ആസക്തിയെ അഭിസംബോധന ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ സംരംഭങ്ങളും അത്യാധുനിക തെറാപ്പികളും ക്ലിനിക്കിൽ ലഭ്യമാകും.

വായിലെ കാൻസറിന് മുന്നോടിയായി കാണപ്പെടുന്ന, കോശങ്ങളിലേക്ക് വ്യാപിക്കാത്ത വൃണങ്ങൾക്കും (പ്രിഇൻവേസീവ് ഓറൽ ലീഷൻസ്) അഡ്വാൻസ്ഡ് മോളിക്യുലാർ / ജീനോമിക് സ്റ്റഡീസിനും വേണ്ടിയുള്ള നൂതന സ്ക്രീനിംഗ് പ്രോട്ടോക്കോൾ അവതരിപ്പിക്കാൻ അന്നൂർ ഡെൻറൽ കോളേജ് തയ്യാറായിക്കഴിഞ്ഞു. ഓറൽ കാൻസർ കേസുകൾ കാർക്കിനോസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏറ്റവും ഉചിതമായ പാർട്ട്ണർ സെൻററുകളിലേക്ക് റഫർ ചെയ്യും. കൂടാതെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുകയും രോഗികൾക്ക് പ്രത്യേക ചികിത്സയും പരിചരണവും ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, ഓറൽ പാത്തോളജി വിഭാഗത്തിലെ ഫാക്കൽറ്റി ഡോ. ദീപു ജോർജിൻറെ നേതൃത്വത്തിൽ കോളേജിൻറെ ഓറൽ മെഡിസിൻ, ഓറൽ പാത്തോളജി വിഭാഗത്തിൽ സ്ട്രക്ചേർഡ് സ്ക്രീനിംഗും പുകയില നിർത്തൽ പരിപാടിയും നടപ്പിലാക്കും.

പുതിയ ക്ലിനിക്ക് വ്യക്തിഗത കൗൺസിലിംഗ് സെഷനുകൾ, വിദ്യാഭ്യാസ പരിപാടികൾ, വ്യക്തിഗതമാക്കിയ റെസല്യൂഷൻ കാർഡുകൾ, ആവശ്യമെങ്കിൽ നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി എന്നീ സേവനങ്ങൾ ലഭ്യമാക്കും. കൂടാതെ, സേവനങ്ങളുടെ വ്യാപ്തിയും ലഭ്യതയും വിശാലമാക്കുന്നതിന് ഒരു ഓൺലൈൻ, ടെലിഫോൺ കൗൺസിലിംഗ് സേവനം കൂടി ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

ഞങ്ങളുടെ സമീപനത്തിൻറെ സവിശേഷമായ ഒരു വശം വ്യക്തിഗതമാക്കിയ പ്ലാനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കാർക്കിനോസിന് വേണ്ടി കൗൺസിലിങ്ങിനും പരിശീലനത്തിനുമുള്ള കൺസൾട്ടൻറായി പ്രവർത്തിക്കുന്ന ഡോ. റീത്ത ഐസക് പറഞ്ഞു. പുകയില നിർത്തൽ എന്നത് കാര്യമായ തുടർനടപടികളും പിന്തുണയും ആവശ്യമുള്ള ഒരു യാത്രയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും അതിനാലാണ് വ്യക്തിഗതമാക്കിയ ചികിത്സയിൽ ഊന്നൽ നൽകുന്നതെന്നും ഡോ. റീത്ത ചൂണ്ടിക്കാട്ടി.

ഓറൽ ഹെൽത്ത് ആൻഡ് പ്രിവൻഷൻ സെൻറർ കാർക്കിനോസ് ഹെൽത്ത്കെയറുമായി ചേർന്ന് ഓറൽ കാൻസറിന് ഉയർന്ന സാധ്യതയുള്ള വ്യക്തികളെ പരിശോധിക്കുകയും അവർക്ക് ചികിത്സയ്ക്കായി മാർഗനിർദ്ദേശം നൽകുകയും ചെയ്യും. കൂടാതെ എറണാകുളത്തും പരിസരത്തുമുള്ള ഹൈ റിസ്ക് ഗ്രൂപ്പുകൾക്കിടയിൽ ക്യാമ്പുകൾ നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പുകയില ഉപയോഗം പ്രതിവർഷം ഏകദേശം 8 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ്. മാത്രമല്ല, ആകെ പുരുഷ മരണങ്ങളുടെ അഞ്ചിലൊന്നും പുകയിലയുടെ ദോഷകരമായ ഫലങ്ങൾ മൂലമാണെന്ന് കണ്ടെത്താൻ കഴിയും. ദീർഘകാല പുകവലിക്കാരിൽ പകുതിയും ഒടുവിൽ കാൻസർ, ശ്വാസകോശ രോഗം, കാർഡിയോവാസ്കുലാർ രോഗം, ഹൃദയാഘാതം തുടങ്ങിയ പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് കീഴടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ആയുർദൈർഘ്യം ശരാശരി 10 വർഷം കുറയ്ക്കുന്നു.

പുകയില ഇന്ത്യയുടെ കാൻസർ പ്രതിസന്ധിയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ആഗോളതലത്തിൽ പുകയില ചവക്കുന്നവരുടെ ഏറ്റവും വലിയ ജനസംഖ്യയുള്ളതും പുകവലിക്കാരുടെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ളതും ഇന്ത്യയിലാണ്. പ്രതിവർഷം 1.35 ദശലക്ഷം ഇന്ത്യക്കാരെ പുകയില ഉപയോഗം മാരകമായി ബാധിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെ കണക്കനുസരിച്ച്, രാജ്യത്തെ 27 ശതമാനം കാൻസർ കേസുകളിലേക്കും നയിക്കുന്നത് പുകയില ഉപയോഗമാണ്. പുകവലിയുമായി ബന്ധപ്പെട്ട ഗ്ലാമറും ഇന്ത്യയിലെ പുകയിലയുടെ വ്യാപകമായ ഉപയോഗവും കണക്കിലെടുക്കുമ്പോൾ, ഈ പുകയില നിർത്തൽ ക്ലിനിക്ക് പോലുള്ള ഇടപെടലുകൾ അടിയന്തിര ആവശ്യത്തോടുള്ള പ്രതികരണം മാത്രമല്ല, നിർണായക ആവശ്യകത കൂടിയാണ്.

അന്നൂർ ഡെൻറൽ കോളേജിലെ ഡോ. ദീപു ജോർജ്, ഡോ. പ്രിയ, ഡോ. പൂജ (കമ്മ്യൂണിറ്റി ഡെൻറൽ സർജൻ), തുടങ്ങിയവർ പുകയില നിർത്തൽ ക്ലിനിക്കിൻറെ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.