Sections

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇ- റുപ്പി വൗച്ചറുകൾ നൽകാമെന്ന് ആർബിഐ

Friday, Jun 09, 2023
Reported By admin
rbi

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും തീരുമാനമായി  


ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇ- റുപ്പി വൗച്ചറുകൾ നൽകാമെന്ന പ്രഖ്യാപനവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കുംഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ,  ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ഇ റുപ്പി വൗച്ചറുകൾ ലഭ്യമാകും.  ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്. 2021-ലാണ് കേന്ദ്രസർക്കാരും  നാഷണൽ പേയ്‌മെന്റ് കോർപ്പറേഷനും ചേർന്ന് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. ഇത് വഴി രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം.

കറൻസി രഹിതമായ ഡിജിറ്റൽ വൗച്ചറുകളാണ് ഇ-റുപ്പി. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ  എസ്എംഎസ് ,  പ്രീ  പെയ്ഡ് ഗിഫ്റ്റ് വൗച്ചർ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്കാണ് ഇത് ലഭിക്കുക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ആവശ്യമില്ലാതെ, ബന്ധപ്പെട്ട  സ്ഥലങ്ങളിൽ നൽകി റഡീം ചെയ്യാം. കോണ്ടാക്ട്ലെസ് ആയി ലളിതമായ രീതിയിൽ കൈമാറാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട് ഇ റുപ്പി വൗച്ചറുകൾക്ക്.

കൂടാതെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും തീരുമാനമായി  .ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്‌സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ,  ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.   ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.