Sections

കാലിക്കറ്റ് എഫ്‌സിയുടെ 30 അംഗ ടീമില്‍ ആറ് വിദേശ താരങ്ങള്‍

Tuesday, Sep 03, 2024
Reported By Admin
Calicut FC Announces 30-Member Squad for Super League Kerala 2024

4 സ്ട്രൈക്കര്‍, 11 ഡിഫന്‍ഡര്‍, 5 ഗോള്‍ കീപ്പര്‍; ടീമിന്‍റെ ആദ്യ മത്സരം സെപ്റ്റംബര്‍ 10 ന്


കോഴിക്കോട്: പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ടൂര്‍ണമെന്‍റിനുള്ള കാലിക്കറ്റ് എഫ്സിയുടെ 30 അംഗ ടീമില്‍ ആറ് വിദേശ താരങ്ങളും അഞ്ച് ദേശീയ താരങ്ങളും. ജിജോ ജോസഫ് ടുട്ടു നയിക്കുന്ന ടീമിലെ 19 പേര്‍ കേരളത്തില്‍ നിന്നുള്ള കളിക്കാരാണ്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗിന് ഈ ശനിയാഴ്ച തുടക്കമാകും.

2021-22 സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിക്കുകയും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ആകുകയും ചെയ്ത ജിജോ ജോസഫ് അടക്കമുള്ള കളിക്കാരുള്ള പേരുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. മിഡ് ഫീല്‍ഡറായ ജിജോ തൃശ്ശൂര്‍ സ്വദേശിയാണ്. 32 കാരനായ ജിജോ നേരത്തെ ഈസ്റ്റ് ബംഗാള്‍ എഫ് സിക്കും ഗോകുലം കേരളയ്ക്കും വേണ്ടി കളിച്ചിരുന്നു.

കാലിക്കറ്റ് എഫ് സി ടീമില്‍ അഞ്ച് ഗോള്‍കീപ്പര്‍മാരെ കൂടാതെ നാല് സ്ട്രൈക്കര്‍മാരും ഏഴ് മിഡ്ഫീല്‍ഡര്‍മാരും 11 ഡിഫന്‍ഡര്‍മാരുമാണുള്ളത്.

അന്തര്‍ദേശീയ പ്രശസ്തനായ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ ആണ് കാലിക്കറ്റ് എഫ്‌സിയുടെ പരിശീലകന്‍. ബിബി തോമസ് മുട്ടത്ത് സഹ പരിശീലകന്‍. പ്രമുഖ ആഗോള സോഫ്റ്റ്വെയര്‍ കമ്പനിയായ ഐബിഎസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടീമിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ആണ്. കെന്‍സ ടിഎംടി സ്ട്രെങ്ത് പാര്‍ട്ണര്‍.

കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് (ഹെയ്തി), പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ (സെനഗല്‍), ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ (ഘാന) എന്നിവരാണ് കാലിക്കറ്റ് എഫ് സിയുടെ വിദേശ താരങ്ങള്‍.

ഹരിയാനയില്‍ നിന്നും മണിപ്പൂരില്‍ നിന്നും രണ്ട് വീതവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കളിക്കാരനുമുള്‍പ്പെടെ അഞ്ച് ദേശീയ താരങ്ങള്‍ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി കളത്തിലിറങ്ങും. ഒലെന്‍ സിംഗ്, ഖാന്‍ഗെബാം തോയ് സിംഗ് എന്നിവരാണ് മണിപ്പൂരി താരങ്ങള്‍. മറ്റ് മൂന്ന് പേര്‍ ഗോള്‍കീപ്പര്‍മാരാണ്. വിശാല്‍ ജൂന്‍, സച്ചിന്‍ ഝാ (ഇരുവരും ഹരിയാന). ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണ് അമന്‍ കുമാര്‍ സാഹ്നി. ടീമിന് മലയാളികളായ മുഹമ്മദ് നിഷാദ് പി.പി., മുഹമ്മദ് നിയാസ് എന്നീ രണ്ട് ഗോളിമാര്‍ കൂടിയുണ്ട്.

ഹഫീസ് പി എ, ബ്രിട്ടോ പി.എം, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. അബ്ദുള്‍ ഹക്കു നെടിയോടത്ത്, അഭിറാം കെ, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഡെയ്ന്‍ സാജു, റിജോണ്‍ ജോസ്, ഒലെന്‍ സിംഗ്, മുഹമ്മദ് റിയാസ് പി ടി, മുഹമ്മദ് അസ്ലം പി, മനോജ് എം, പാപെ ഡയകെറ്റ്, മുഹമ്മദ് സലിം എന്നിവര്‍ കാലിക്കറ്റിന്‍റെ ഡിഫന്‍ഡര്‍മാരാകും.

ജെയിംസ് അഗ്യേകം കൊട്ടെയ്, ബോബാകര്‍ സിസോകോ, കിരണ്‍ പി, അര്‍ജുന്‍ വി., മുഹമ്മദ് അര്‍ഷഫ് എ കെ, ജിജോ ജോസഫ്, ഖാന്‍ഗെബാം തോയ് സിംഗ് (മിഡ് ഫീല്‍ഡര്‍), റോഷന്‍ ജിജി, താഹിര്‍ സമാന്‍, ഗനി അഹമ്മദ് നിഗം (വിംഗര്‍) എന്നിവരാണ് മറ്റ് കളിക്കാര്‍.

ടീം പ്രഖ്യാപന ചടങ്ങില്‍ ഐബിഎസ് സ്ഥാപക എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി.കെ മാത്യൂസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സിഒഒ ലുക്മാന്‍ പൊന്‍മാടത്ത്‌, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അബ്രഹാം മാമ്മന്‍, കെന്‍സ ടിഎംടി ചെയര്‍മാന്‍ മൊയ്തീന്‍ കോയ, കെന്‍സ ടിഎംടി എംഡി മുജീബ് റഹ്മാന്‍, കെന്‍സ ടിഎംടി സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഷഹാദ് മൊയ്തീന്‍, കാലിക്കറ്റ് എഫ്സി സിഇഒ കോരത്ത് വി മാത്യൂസ്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ് സിയുടെ ഹോം ഗ്രൗണ്ട്. ഇവിടെ അഞ്ച് ഹോം മത്സരങ്ങള്‍ ടീം കളിക്കും. എവേ മത്സരങ്ങള്‍ മറ്റ് ടീമുകളുടെ നഗരങ്ങളില്‍ നടക്കും. ലീഗ് ഘട്ടത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പത്ത് മത്സരങ്ങളാണ് കാലിക്കറ്റ് എഫ് സി കളിക്കുക. ടീല്‍-ബ്ലൂ (ഹോം), മഞ്ഞ (എവേ മത്സരങ്ങള്‍), പിങ്ക്-ലാവെന്‍ഡര്‍ (പരിശീലനത്തിനായി) എന്നീ ജഴ്സികളാണ് ടീം ഉപയോഗിക്കുക.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുക. 30 ലീഗ് മത്സരങ്ങളില്‍ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഒന്നര കോടി രൂപയാണ് സമ്മാനത്തുക. കൊച്ചി, കോഴിക്കോട്, മഞ്ചേരി (മലപ്പുറം), തിരുവനന്തപുരം എന്നീ നാല് സ്ഥലങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. കോഴിക്കോട്ടെ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുക. നവംബര്‍ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 മത്സരങ്ങളില്‍ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബര്‍ 10ന് കൊച്ചിയിലാണ് ഫൈനല്‍. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക. സ്റ്റാര്‍ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.