Sections

ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

Wednesday, Jun 29, 2022
Reported By admin
byjus

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 1,000-ലധികം ജീവനക്കാര്‍ രാജിവെച്ചിരുന്നു. ചെലവ് കുറയ്ക്കാനായാണ് നടപടി എന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

 

ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടു. ബെജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയറാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആഗോളതലത്തില്‍ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കാനായാണ് നടപടി എന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 1,000-ലധികം ജീവനക്കാര്‍ രാജിവെച്ചിരുന്നു. ഇത്തവണ, പിരിച്ചുവിട്ട ജീവനക്കാരില്‍ ഭൂരിഭാഗവും പ്ലാറ്റ്ഫോമിലെ കോഡ്-ടീച്ചിംഗ്, സെയില്‍സ് ടീമുകളില്‍ നിന്നുള്ളവരായിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം ആഗോള തലത്തില്‍ തന്നെ സ്‌കൂളുകളും കോളേജുകളും ഫിസിക്കല്‍ ട്യൂഷന്‍ സെന്ററുകളും വീണ്ടും തുറക്കുന്നത് എഡ്ടെക് മേഖലയെ സാരമായി ബാധിച്ചു. 

2020 ജൂലൈയില്‍ ഏകദേശം 300 മില്യണ്‍ ഡോളറിനാണ് ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയറിനെ സ്വന്തമാക്കിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,690 കോടി രൂപയുടെ വന്‍ നഷ്ടമാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അതിന്റെ ചെലവ്  2,175 കോടി രൂപയായിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലെ ചെലവ് 69.7 കോടി മാത്രമായിരുന്നു. 

അടുത്ത അധ്യയന വര്‍ഷത്തോടെ 10 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് മുന്‍നിര കോഡിംഗ് പാഠ്യപദ്ധതി എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്ന വൈറ്റ്ഹാറ്റ് ജൂനിയര്‍ സ്‌കൂള്‍ ഡിവിഷനും അടച്ചുപൂട്ടി. വൈറ്റ്ഹാറ്റ് ജൂനിയര്‍ ഓണ്‍ലൈനില്‍ സംഗീതം പഠിപ്പിക്കുന്നതിലും ഗിറ്റാറും പിയാനോ ക്ലാസ്സുകളും പരാജയപ്പെട്ടു. പിരിച്ചുവിടുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായി കമ്പനി അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.