Sections

2024ൽ ഇന്ത്യയിലെ വനിത നാവികരുടെ എണ്ണം 45 ശതമാനം: മെഴ്സ്ക് ഇക്വൽ അറ്റ് സീ ലക്ഷ്യത്തിലേക്ക്

Sunday, Sep 29, 2024
Reported By Admin
AP Moller’s 'Equal at Sea' program achieving 45% female cadets in India's maritime sector by 2024.

കൊച്ചി: നോട്ടിക്കൽ, എഞ്ചിനീയറിംഗ് കേഡറ്റ് പ്രവേശനത്തിൽ 2027ഓടെ ആൺ പെൺ തുല്യത 50 ശതമാനം ഉറപ്പാക്കുന്നതിനായി ആഗോള ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിരക്കാരായ എ.പി. മൊള്ളർ ഇന്ത്യയിൽ നടപ്പാക്കുന്ന 'ഇക്വൽ അറ്റ് സീ' പദ്ധതി ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 2027ലാണ് ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിച്ചതെങ്കിലും 2024ൽ തന്നെ 45ശതമാനം കേഡറ്റുകളും വനിതകളായി. മുംബൈയിൽ നടന്ന ഇക്വൽ അറ്റ് സീ കോൺഫറൻസിലാണിത് പ്രഖ്യാപിച്ചത്.

2022-ൽ ആരംഭിച്ച 'ഇക്വൽ അറ്റ് സീ' പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നാവികർക്കിടയിൽ ലിംഗസമത്വം എന്ന മെഴ്സ്ക്കിൻറെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം തൊഴിൽ മേഖലയിലെ പുതിയ സംസ്ക്കാരത്തിനു കൂടയാണ് കമ്പനി തുടക്കമിടുന്നത്.

സമീപ കാലത്തു കൂടുതൽ കേഡറ്റുകൾ വന്നതോടെ ഇന്ത്യൻ വനിത നാവികരുടെ എണ്ണം 350ആയി ഉയർന്നു. 2021ൽ ഇത് 41ആയിരുന്നു. ഇന്ത്യയിലെ മെഴ്സ്കിൻറെ നാവികരുടെ എണ്ണത്തിലെ വൈവിധ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ഗണ്യമായ സംഭാവന നൽകി. ഈ വർഷത്തെ ഇൻറേക്കിൽ വനിതാ കേഡറ്റുകളുടെ ആകെ ശതമാനം 45 ആണ്. നോട്ടിക്കൽ വിഭാഗത്തിൽ മാത്രമായി 50 ശതമാനമെന്ന ലക്ഷ്യവും കൈവരിച്ചു. 2023ൽ 21 വനിതാ ട്രെയിനികളുമായി ആരംഭിച്ച 'ഇക്വൽ അറ്റ് സീ' പദ്ധതിയിൽ ഇന്ന് 70 വനിതകളാണ് പരിശീലനം നേടുന്നത്.

സമുദ്രത്തിന് ആൺ-പെൺ വ്യത്യാസം ഇല്ലെന്നും ഒരു കോഴ്സ് തന്നെ ആരംഭിച്ചുള്ള മെഴ്സ്ക്കിൻറെ ഈ പ്രവർത്തനം സമത്വത്തിലുപരി ഈ മേഖലയിൽ വലിയ നവീകരണവും കുതിച്ചു ചാട്ടവും ഉണ്ടാക്കുമെന്ന് ഇന്ത്യയിലെ ഡെൻമാർക്ക് സ്ഥാനപതി ഫ്രെിഡി സ്വാൻ പറഞ്ഞു. സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും ഡെന്മാർക്കും ഈ മാറ്റത്തിന് വലിയ പിന്തുണ നൽകണം. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ആഗോള ഷിപ്പിംഗ് സമൂഹത്തെ ശക്തിപ്പെടുത്താനും പുരോഗതി കൈവരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലിലെ ലിംഗസമത്വം എന്ന മെഴ്സ്ക്കിൻറെ ലക്ഷ്യം ഇതിനകം തന്നെ 45 ശതമാനത്തിലെത്തി എന്നത് അഭിമാനകരമാണെന്ന് മെഴ്സ്ക്ക് ഏഷ്യ മറൈൻ പീപ്പിൾ മേധാവി കരൺ കൊച്ചർ പറഞ്ഞു. ഈ സംരംഭത്തിലൂടെ നിരവധി വനിതകൾ കടൽ യാത്രയെ തൊഴിലായി സ്വീകരിച്ചു. പുതുതായി എത്തുന്നവരെ ഈ മേഖലയിൽ തന്നെ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര സമത്വം: ഓൺബോർഡിങ്ങിനപ്പുറം, സീ സൈഡ് ചാറ്റ് വുമൺ ഓൺ ബോർഡ്: മിഥ്യയോ യാഥാർത്ഥ്യമോ എന്നീ വിഷയങ്ങളാണ് കോൺഫറൻസിൽ ചർച്ച ചെയ്തത്. കൂടാതെ വിമൻ ഇൻ മാരിടൈം അസോസിയേഷൻറെ സെഷനും ഉണ്ടായിരുന്നു. സമുദ്ര വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനായി മെഴ്സ്ക് നടത്തുന്ന വിവിധ സംരംഭങ്ങളുടെ പുരോഗതി റിപ്പോർട്ടും അവതരിപ്പിച്ചു.

ഇന്ത്യയിലെ 'ഇക്വൽ അറ്റ് സീ' പദ്ധതി ആഗോള തലത്തിലും മികച്ച സംഭാവനകളാണ് നൽകിയിട്ടുള്ളത്. മെഴ്സ്കിൻറെ കപ്പലുകളിലെ വനിതാ നാവികരുടെ എണ്ണം 2021ൽ 295 ആയിരുന്നത് ഇന്ന് 650ലധികം ആയി ഉർന്നു. മെഴ്സ്കിൻറെ ആഗോള നാവിക സംഘത്തിലെ സ്ത്രീകളുടെ എണ്ണം 2022ലെ 2.3 ശതമാനത്തിൽ നിന്നും 2024ൽ 5.5 ശതമാനമായും ഉയർന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഈ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാൻ മെഴ്സ്കിൻറെ 'ഇക്വല് അറ്റ് സീ' പദ്ധതിയിലൂടെ സാധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.